പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു

തിരുവനന്തപുരം: പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രാക്ലേശം അടക്കം വിദേശ മലയാളികൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ സംസാരിച്ചു.

ജപ്പാനിലെ വിദഗ്ദ്ധതൊഴിൽ മേഖലകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ കേന്ദ്രം പുതിയ സംവിധാനത്തിന് രൂപം നൽകിയിട്ടുണ്ട്. മലയാളികൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നതിന് വിദേശകാര്യമന്ത്രാലയവും നോർക്കയും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.

റിക്രൂട്ട്‌മെന്റിനു വേണ്ടി ഇന്ത്യയിൽ ജപ്പാനീസ് ഭാഷാ പരിശീലനവും പരീക്ഷയും നടത്താൻ ജപ്പാൻ സർക്കാർ തയാറായിട്ടുണ്ട്. ജപ്പാൻ ഭാഷാ പരിശീലന കേന്ദ്രങ്ങളുടെയും റിക്രൂട്ട്മെന്റ് നടക്കുന്ന വിദഗ്ധ തൊഴിൽ മേഖലകളുടെയും വിവരം നോർക്ക വഴി അറിയിക്കും. ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് നഴ്സുമാർക്ക് ജപ്പാനിൽ അവസരമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അടുത്ത വർഷം മുതൽ കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ സെന്ററുകൾ ആരംഭിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് വിദേശകാര്യമന്ത്രാലയം ഉറപ്പു നൽകി.

വിദേശ റിക്രൂട്ട്മെന്റിന്റെ പേരിലുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഏജൻസികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കം കർശന നടപടി കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button