തിരുവനന്തപുരം: വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്ന അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കുമെതിരേ നിലപാട് കടുപ്പിച്ച് സർക്കാർ. വാക്സിൻ എടുക്കാത്തവർ കൃത്യമായ ഇടവേളകളിൽ സ്വന്തം നിലയ്ക്ക് ആർടിപിസിആർ പരിശോധന നടത്തി മേലധികാരിയെ കോവിഡ് രോഗബാധയില്ലെന്ന് ബോധിപ്പിക്കണം.
ഓഫീസുകളിലും സ്കൂളുകളിലും എത്താൻ ഈ പരിശോധനാ ഫലം നിർബന്ധമാക്കും. വാക്സിൻ സ്വീകരിക്കാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ഇനി സൗജന്യ ചികിത്സ നൽകേണ്ടെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒമിക്രോണ്‍ ജാഗ്രത കർശനമാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോവിഡ് ഇളവുകൾ കൂടുതലായി നൽകില്ല.
തീയറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്നത് ഉൾപ്പടെ നിരവധി ആവശ്യങ്ങൾ സർക്കാരിന് മുന്നിലുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകരുതെന്ന ആരോഗ്യപ്രവർത്തകരുടെ അഭ്യർഥന സർക്കാർ അംഗീകരിച്ചു.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കും. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തും. ക്വാറന്റൈൻ കാലയളവിൽ കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും സർക്കാർ സംവിധാനം ഒരുക്കും.