ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം 30,500 കോടി

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുമിഞ്ഞു കൂടുന്നു. മൊത്തം നിക്ഷേപത്തില്‍ 50 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം 2021 ല്‍ 30, 500 കോടി (3.83 ബില്യണ്‍ സ്വിസ് ഫ്രാങ്ക്) രൂപയായി വര്‍ധിച്ചെന്ന് സ്വിസ്റ്റ്സര്‍ലാന്‍ഡ് കേന്ദ്ര ബാങ്ക് പുറത്തുവിട്ട വാര്‍ഷിക കണക്കുകളില്‍ പറയുന്നു.

2020 അവസാനമുണ്ടായിരുന്ന 20,700 കോടി രൂപയില്‍ നിന്നാണ് രണ്ടാം വര്‍ഷവും വന്‍ വര്‍ധനവുണ്ടായത്. ഇതിനു പുറമെ ഇന്ത്യന്‍ ഉപയോക്താക്കളുടെ സേവിങ്സ്-ഡെപ്പോസിറ്റ് അക്കൗണ്ടുകളിലുള്ള പണം ഏഴ് വര്‍ഷത്തെ ഉയര്‍ന്ന തോതിലെത്തി.

4,800 കോടി രൂപയാണ് ഈയനത്തിലുള്ളത്. രണ്ടുവര്‍ഷം ഈ അക്കൗണ്ടുകളില്‍ ഇടിവുണ്ടായെങ്കിലും ഈവര്‍ഷം വര്‍ധനയുണ്ടായി.

കടപ്പത്രം, സെക്യൂരിറ്റികള്‍, മറ്റ് സാമ്പത്തിക ഉപകരണങ്ങള്‍ വഴിയുള്ള നിക്ഷേപവും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. 2006 നുശേഷം തുടര്‍ച്ചയായി അഞ്ചുവര്‍ഷം നിക്ഷേപത്തില്‍ കുറവുണ്ടായിരുന്നു. 2011, 2013, 2017, 2020, 2021 എന്നീ വര്‍ഷങ്ങളില്‍ നിക്ഷേപത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തി.

അതേസമയം സ്വിറ്റ്സര്‍ലാന്‍ഡില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം ഇതിലുമെത്രയോ കോടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിസ് കേന്ദ്ര ബാങ്ക് പുറത്തുവിട്ട ഔദ്യോഗിക രേഖകളിലുള്ള പണത്തിന്റെ കണക്കുമാത്രമാണിത്.

ഇന്ത്യക്കാരോ, വിദേശ ഇന്ത്യക്കാരോ മൂന്നാമതൊരു രാജ്യത്തിലെ സ്ഥാപനത്തിന്റെ പേരിലോ മറ്റോ സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണത്തിന്റെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

Related Articles

Back to top button