ഹർ ഘർ തിരംഗ: സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്നു നിർദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സർക്കുലർ പുറപ്പെടുവിച്ചു.

ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാർ തുടങ്ങിയവർ അവരവരുടെ വസതികളിൽ ദേശീയ പതാക ഉയർത്തണമെന്നും സർക്കുലറിൽ ചീഫ് സെക്രട്ടറി അഭ്യർഥിച്ചു. ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനായാണു ഹർ ഘർ തിരംഗ സംഘടിപ്പിക്കുന്നത്.

വീടുകളിൽ ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല

വീടുകളിൽ ദേശീയ പതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല. എങ്കിലും ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്.

ഫ്ളാഗ് കോഡ് പാലിക്കണം

ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്.

കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല.

തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്.

പതാകയിൽ എഴുത്തുകൾ പാടില്ല. കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്റോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല.

മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുതെന്നും ഫ്ളാഗ് കോഡിൽ പറയുന്നു. ഈ നിർദേശങ്ങൾ കർശനമായി പാലിക്കണം.

ജില്ലകളിലെ മേൽനോട്ടം കലക്ടർമാർക്ക്

ജില്ലാതലങ്ങളിൽ പരിപാടിയുടെ ഏകോപനവും മേൽനോട്ടവും ജില്ലാ കളക്ടർമാർ നിർവഹിക്കണം. സ്ഥാപന മേധാവികൾ തങ്ങളുടെ ഓഫിസിലുള്ള ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

Related Articles

Back to top button