
തിരുവനന്തപുരം: കർഷകർഷക വിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷകസംഘടകൾ നടത്തുന്ന പ്രക്ഷോഭത്തിൻറെ ഭാഗമായി നാളെ നടത്തുന്ന ഭാരത് ബന്ദിനു പിന്തുണ നൽകുന്നതിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിൽ ഹർത്താൽ ആചരിക്കും.
രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും സഹകരിക്കണമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയിലെ ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കെഎസ്ആർടിസി സർവീസ് ഉണ്ടാകില്ല.
സ്വകാര്യ ബസുടമകളും ഹർത്തിലിനെ പിന്തുണച്ച് സർവീസ് നടത്തുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കർഷകരുടെ സമത്തിന് വ്യാപാരികളും പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ കടകൾ തുറക്കില്ലെന്നോ തുറക്കണമെന്നോ നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
ഭീമമായ വിലവർധനവിന് ഇടയാക്കുന്ന ഇന്ധന വില വർധനവ് പിൻവലിക്കുക, തൊഴിലാളികളുടെ പ്രൊവിഡൻറ് ഫണ്ട് അക്കൗണ്ടിലുള്ള പലിശയ്ക്ക് നികുതി ഏർപ്പെടുത്തുന്ന ഹീന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ട്രേഡ് യൂണിയൻ ഹർത്താലിൽ ഉന്നയിക്കുന്നുണ്ട്.