
കണ്ണൂർ: യുട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് ആറ് മാസത്തേക്ക് റദ്ദാക്കിയിരിക്കുന്നത്.
അതിനുള്ളിൽ വാഹനത്തിലെ അനധികൃത മോഡിഫിക്കേഷനുകൾ മാറ്റി ആർസി ബുക്കിൽ രേഖപ്പെടുത്തിയതുപോലെ ഹാജറാക്കി പിഴ അടച്ചാൽ വാഹനം റജിസ്ട്രേഷൻ പുതുക്കി നൽകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വ്ലോഗർമാരുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്നതിന് മുന്നോടിയായി ആർസി ഉടമക്ക് നോട്ടീസ് നൽകിയിരുന്നു. വിഷയത്തിൽ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി.
വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്പില് ഹാജരാക്കിയില്ലെങ്കില്‍ മോട്ടോർ വാഹന വകുപ്പ് നിയമം അനുശാസിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഇ ബുൾ ജെറ്റിനെതിരായ കേസിൽ മോട്ടോർ വാഹന വകുപ്പ് നേരത്തേ തലശ്ശേരി എസിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വാഹന ഉടമകളായ എബിനും ലിബിനും 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കുറ്റപത്രം നൽകിയത്. 1988ലെ മോട്ടർ വാഹന വകുപ്പ് നിയമവും, കേരള മോട്ടർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടിഓഫീസിൽ എത്തി ബഹളം വയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും ചെയ്ത കേസിലാണ് ഈ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായത്.
റിമാൻഡിലായതിന്റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.