മദ്യക്കുപ്പിയിൽ ഇനി QR കോഡ്‌

തിരുവനന്തപുരം: മദ്യക്കുപ്പിയിൽ ഇനി തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കറില്ല; പകരം QR കോഡ്‌.

സംസ്ഥാനത്ത്‌ വിൽക്കുന്ന വിദേശ നിർമിത ഇന്ത്യൻ മദ്യക്കുപ്പിയിൽ വില ഉൾപ്പെടെ രേഖപ്പെടുത്തിയ QR കോഡ്‌ പതിക്കാൻ ബിവറേജസ്‌ കോർപറേഷൻ സമർപ്പിച്ച നിർദേശം എക്‌സൈസ്‌ വകുപ്പിന്റെ സജീവ പരിഗണനയിലാണ്‌. അടുത്ത മദ്യനയത്തിൽ ഇതും ഉൾപ്പെടുത്തിയേക്കും.

നിലവിൽ മദ്യനിർമാണക്കമ്പനികളിൽനിന്ന്‌ ഗോഡൗണുകളിൽ എത്തുന്ന മദ്യക്കുപ്പിയിൽ ഹോളോഗ്രാം സ്റ്റിക്കർ പതിക്കുകയാണ്‌ പതിവ്‌. ഇനി QR കോഡ്‌ കമ്പനി തന്നെ പതിക്കും.

ലോഡിലെ മദ്യത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്താൻ ഗോഡൗണിൽ സ്‌കാനർ സജ്ജമാക്കും. ഈ സ്‌കാനർ വഴിയാകും ലോറി കടന്നുപോകുക. കംപ്യൂട്ടറിൽ ശേഖരിക്കുന്ന വിവരം കോർപറേഷൻ ആസ്ഥാനത്തുവരെ ലഭിക്കും.

വിൽക്കുമ്പോൾ സ്‌കാൻ ചെയ്‌ത്‌ ബില്ലടിക്കാനുമാകും.

പുതിയ 17 ഗോഡൗൺ കൂടി

മദ്യം സംഭരിക്കാനുള്ള സൗകര്യവും ബിവറേജസ്‌ കോർപറേഷൻ വർധിപ്പിക്കുന്നു. ഇതിന്‌ 17 ഗോഡൗൺ ആരംഭിക്കും.

എല്ലാ ജില്ലകളിലും ഒന്നു വീതവും കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം നഗരങ്ങളിൽ കൂടുതലായി ഓരോന്നും ആരംഭിക്കാനാണ്‌ പദ്ധതി. ഇതിനായി ബെവ്‌കോ എംഡി എക്‌സൈസ്‌ വകുപ്പിന്‌ നിർദേശം സമർപ്പിച്ചു.

നിലവിൽ ബെവ്‌കോയ്‌ക്ക്‌ 23 വെയർഹൗസ്‌ ഗോഡൗൺ ആണുള്ളത്‌. 5.6 ലക്ഷം ചതുരശ്ര അടിയാണ്‌ വിസ്‌തീർണം. സംസ്ഥാനത്ത്‌ ദിവസവും ഒരു ലക്ഷം പെട്ടി മദ്യമാണ്‌ ആവശ്യം.

ഇതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതൽ സൂക്ഷിക്കണം. നിലവിൽ അതിനു സൗകര്യമില്ല. മദ്യവുമായെത്തുന്ന ലോറികൾ ഗോഡൗണുകൾക്കു മുമ്പിൽ കാത്തുകിടക്കേണ്ടി വരുന്നു. ഇതൊഴിവാക്കാനാണ്‌ കൂടുതൽ സ്ഥലം ഒരുക്കുന്നത്‌.

കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍

സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും. മദ്യവില്പനശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

ഇപ്പോള്‍ 269 ഷോപ്പുകളാണുള്ളത്. പുതുതായി 179 എണ്ണം കൂടി തുറക്കാനാണ് നീക്കം. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഒരു ഷോപ്പ് എന്നതാണ് ഇപ്പോഴത്തെ അനുപാതം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത് 20,000ന് ഒന്നാണ്.

Related Articles

Back to top button