
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
പരീക്ഷ നടത്താൻ സർക്കാർ സജ്ജം. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടർന്ന് ടൈം ടേബിൾ പ്രസിദ്ധീകരിക്കും.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്കൂളുകളിലെ അണുനശീകരണ പ്രവർത്തനങ്ങൾ തുടരും. സുപ്രീംകോടതി സർക്കാരിൽ വിശ്വാസം അർപ്പിക്കുകയാണ് ചെയ്തത്.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒട്ടും ആശങ്ക വേണ്ട. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാർത്ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങൾ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് 48 വിദ്യാർഥികൾ സമർപ്പിച്ച ഹർജികൾ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.. പരീക്ഷ നടത്തുന്നതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം കോടതി അംഗീകരിക്കുകയായിരുന്നു.
കോവിഡ് കാലത്ത് നടന്ന പരീക്ഷകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലമാണ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നത്. പരീക്ഷ നടത്താൻ അനുമതി നൽകിയ കോടതി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.