ന്യൂഡൽഹി: ചൈനീസ് സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് ജാഗ്രതയോടെ വേണമെന്ന് യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) മുന്നറിയിപ്പ്. യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാറാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ചൈനയിലേക്ക് ഇപ്പോള്‍ യാത്ര സാധ്യമല്ല. അതേസമയം ചൈനയില്‍ പല ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കും യുജിസി അംഗീകാരമില്ല. യുജിസിയുടെ മുന്‍കൂര്‍ അംഗീകാരമില്ലാതെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരരുതെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ചൈനയിലെ ചില സര്‍വകലാശാലകള്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇപ്പോഴത്തെയും അടുത്ത അധ്യയന വര്‍ഷത്തേക്കുമുള്ള ഡിഗ്രി കോഴ്സുകളിലേക്ക് അടക്കം പ്രവേശനം നടത്തുകയാണ്.
എന്നാല്‍ 2020 നവംബര്‍ മുതല്‍ ചൈന പുതിയ വീസ അനുവദിക്കുന്നില്ല. ഇന്ത്യാക്കാരായ വലിയ വിഭാഗം വിദ്യാഗാര്‍ത്ഥികള്‍ ചൈനയില്‍ നിന്ന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരിച്ചെത്തിയെങ്കിലും അവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിഞ്ഞിട്ടില്ല. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിട്ടില്ല.
ഓണ്‍ലൈന്‍ വഴി മാത്രം അഭ്യസിക്കുന്ന കോഴ്സുകള്‍ക്ക് യുജിസിയോ എഐസിടിഇയോ മുന്‍കൂര്‍ അനുമതിയില്ലാതെ അംഗീകാരം നല്‍കുന്നില്ല. അതിനാല്‍ ചൈനയിലെ കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണം.
അങ്ങനെയെങ്കില്‍ ഭാവിയില്‍ തൊഴിലും ഉന്നത വിദ്യാഭ്യാസത്തിനും ശ്രമിക്കുമ്പോള്‍ തടസങ്ങളുണ്ടാവില്ലെന്നും യുജിസി ചെയര്‍മാന്‍ വ്യക്തമാക്കി.